2023, മേയ് 24, ബുധനാഴ്‌ച

കാലം പോലെ വേരുകളുള്ള...

എനിക്കും നിനക്കുമിടയില്‍

ഒരു പുഴ ഒഴുകുന്നു

അറിയാത്ത തീരങ്ങളുടെയും

അരുതാത്ത ആഴങ്ങളുടെയും

ഒരു നീല നദി

സിന്ധൂര രേഖയ്ക്കും

സീമന്ധ രേഖയ്ക്കും ഇടയിലൂടെ

കാലം പോലെ വേരുകളുള്ള

ഒരു നദി ഒഴുകുന്നു

2023, മേയ് 16, ചൊവ്വാഴ്ച

മുസല്ലകൾ

*മുസല്ലകൾ*
(മഹാമാരിക്കാലത്ത്)

മുസല്ലകൾ 
പലതാണ് 
പള്ളിയിൽ

ചിലത്
നീണ്ടു പരന്നൊരു
ആഴക്കടൽ പോലെ
(ബഹറിൽ മുസല്ലയിട്ടതു മാതിരി)

മറ്റു ചിലത്
ചുളുങ്ങിച്ചുരുങ്ങാതെ
ചതുര വടിവിൽ
ഇപ്പൊൾ ഇസ്തിരിയിട്ടത് പോലെ
(ഒരാഴ്ചയായിക്കാണണം നിവർത്തിയിട്ട്)

വശങ്ങൾ ഉയർന്നു പൊങ്ങി
നടുകുഴിഞ്ഞ്
വഞ്ചിപോലെയും ചിലത്
(സ്വഛന്ദ നദിയിൽ തുഴയുന്നതാവാം)

കള്ളിമുൾ ചെടി പോലെയും
പുഷ്പിച്ച വസന്തം പോലെയും
വേറെ കുറേ
(പരിഭവങ്ങളോട് ചേർത്തുപിടിച്ചവ)

ഉള്ളിത്തോലു പോലെയുമുണ്ട്
ഉണ്ടെന്നും ഇല്ലെന്നും 
മനനപ്പെടാവുന്നവ
(ഉൾക്കാഴ്ചയെങ്കിൽ അകം പുറം കാണാം) 

പട്ടു പോലെയും
പതുപതുത്തും
ചിത്രാലംകൃതവും
(ആഘോഷമാകുന്നു ജീവിതം സദാ)

......
......
......

കുറച്ചേയുള്ളൂ
മുഷിഞ്ഞ് ചുളിഞ്ഞ്
പഴന്തുണി പോലെ

കണ്ണീരു പിഴിഞ്ഞ്
വിയർപ്പു തുടച്ച്
വെയിലത്താറിയിടാൻ
മറന്ന പോലെ

എത്തായറ്റങ്ങൾ 
എത്തിപ്പിടിക്കാനാഞ്ഞ്
അറ്റം പിന്നിയ
സ്വപ്നങ്ങൾ പോലെ

എണ്ണമെഴുക്കും
മരുഭൂ മണവും ചേർന്ന
സുജൂദിടങ്ങളിൽ
ഓട്ട വീണ്
പ്രാർത്ഥനകളൊക്കെയും
ഭൂമി മുഴുക്കെയും
തൂവിച്ചിതറിയ പോലെ

കുറച്ചേയുള്ളൂ
മേലേക്കുയരുന്ന കരച്ചിലുകൾ
കിന്നരി തീർത്ത
നിറമില്ലാത്ത
മയമില്ലാത്ത
അർത്ഥനകൾ
'മുസല്ല'കൾ

--------------------------

അനാവർ
21 January 2022

ഇന്ത്യ

ഒരു നിഴല്പ്പാട് പറ്റി 
നടന്നു പോകുമ്പോഴീ 
വഴിയില്ലെന്നിന്ത്യ 
തളര്ന്നിരിക്കുന്നു 

ഒരു കൊച്ചു ദുഖവും 
...............................
...........................
...........................


2023, മേയ് 15, തിങ്കളാഴ്‌ച

ബഗ്ദാദ്

ബഗ്ദാദ് എന്നെ തളർത്തിക്കളഞ്ഞു
കാഴ്ചകൾ ആദ്യന്തം
അവശനാക്കി
കാലുകളെ 
ദുർബലവും 
ലക്ഷ്യബോധമില്ലാത്തതുമാക്കി
കൺകോണുകളിൽ
സമുദ്രങ്ങൾ പൊട്ടിയൊഴുകി
ഗതകാലം തേരോടിച്ചു പോയ
രാജകീയ മൺപാതകളിലെ
വെടി മരുന്നിന്റെ ഗന്ധം 
ചിന്തകളെ മൂടി
യൂഫ്രട്ടീസിന്റെയും ടൈഗ്രീസിന്റെയും
സമൃദ്ധമായിരുന്ന തടങ്ങൾ
കണ്ണീർ വാർക്കുന്നത് 
കണ്ടു നിൽക്കാനാവാതെ
ഞാനിറങ്ങി വേച്ചുവേച്ചു നടന്നു

നാല് ലോക സംസ്കാരങ്ങളുടെ
കളിത്തൊട്ടിലായ നഗരമേ
വിജ്ഞാനം കൊണ്ട്
ലോകത്തിന് 
എക്കാലത്തും വെളിച്ചം പകർന്ന
ഗ്രന്ഥശാലകളേ
സർവകലാശാലകളേ
കവിതയും കലയും 
ടൈഗ്രീസിനൊപ്പം 
സമൃദ്ധമാക്കിയ ഫലഭൂയിടങ്ങളേ
മംഗോളുകളെയും കൊളോണിയലുകളെയും അതിജീവിച്ച 
ധീര നഗരമേ

നുണകളുടെ
കൂട്ടനശീകരണായുധങ്ങൾ കൊണ്ട്
ഈ നൂറ്റാണ്ടിലും അവർ
നിന്നെ ഉഴുതുമറിച്ചതു കണ്ട്,
ദശലക്ഷക്കണക്കിന്
പൈതങ്ങൾ
പൈദാഹം സഹിക്കാഞ്
വീണുമരിച്ചതു കണ്ട്,
കൺകുളിർമയായിരുന്ന നിന്റെ 
ഒലീവു തോട്ടങ്ങൾ
പുതിയ മഖ്ബറകളാകുന്നതു കണ്ട്,
ടൈഗ്രീസ് മഞ്ഞച്ചതു കണ്ട്,
ബാക്കി വന്ന കുഞ്ഞു കണ്ണുകളിൽ
ചോര പൊടിയുന്നതു കണ്ട്,
നിന്റെ ആകാശത്തിനു മേൽ
സൂര്യൻ നിറം മങ്ങിയതു കണ്ട്,
നിരാശയുടെയും മോഹഭംഗങ്ങളുടെയും
വരണ്ട നോട്ടങ്ങൾക്കുമേൽ
പൊടിക്കാറ്റു വന്നു മൂടുന്നതു കണ്ട്  ...

കണ്ടു കണ്ട്
എന്റെ കണ്ണുകൾ
കടലാഴം നിറയുന്നു
ചോര പൊട്ടിയൊഴുകുന്നു
ഹൃദയം വിണ്ടുകീറുന്നു

മിമ്പറുണ്ടാക്കി കാത്തിരുന്ന
ധീര യോദ്ധാവേ
നിന്റെ മക്കൾക്കു വേണ്ടി
ഈത്തപ്പനയോല വിരിച്ച്
ഒലിവ് കൊമ്പുകൾ വീശി സ്വാഗതം ചെയ്ത്
ഇവിടൊരു വീരനഗരം
കാത്തിരിപ്പുണ്ട്
അവൻ വരും
പുതു നാഗരികത പുണരും
അവശിഷ്ടങ്ങളിൽ നിന്ന്
ബഗ്ദാദ് ഉയിർത്തെഴുന്നേൽക്കും
ടൈഗ്രീസിൽ
തെളിനീരൊഴുകും
ഒലിവു തോട്ടങ്ങൾ
വീണ്ടും തളിർക്കും
വീണ്ടുകീറിയ ഹൃദയങ്ങളുടെ
മുറിവുണങ്ങും ...

അന്നെന്റെ ഹൃദയം
സ്വർഗത്തിലിരുന്നും പാടും

ഒരു കാത്തിരിപ്പും
വെറുതെയാവില്ല തന്നെ

- അനാവർ